തൃശ്ശൂരിൽ തുഷാർ തന്നെ കളത്തിലിറങ്ങും; എസ്.എൻ.ഡി.പി ഭാരവാഹിത്വം ഒഴിയില്ല

തൃശൂർ ലോക്സഭാസീറ്റിൽ തുഷാർ വെളളാപ്പളളി തന്നെ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്ന വയനാട്ടിൽ പൈലി വാത്യാട്ടിനെയും ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അഞ്ചുസീറ്റുകളിൽ മത്സരിക്കുന്ന ബിഡിജെഎസിൻ്റെ മൂന്ന് സീറ്റുകളിലെ സ്ഥാനാർഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തൃശ്ശൂരിൽ തുഷാറിന്റെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെയാണ് തുഷാർ തന്നെ മത്സരത്തിനിറങ്ങുമെന്ന പ്രഖ്യാപനം നടത്തുന്നത്. തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.

തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കരുതെന്നു ജനറൽ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. എസ്.എൻ.ഡി.പി വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് തുടരും. അച്ഛൻ്റെ അനുഗ്രഹത്തോടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നതെന്നും തുഷാർ പറഞ്ഞു. വയനാട്ടിൽ രാഹുൽഗാന്ധി സ്ഥാനാർത്ഥിയായാൽ വയനാട്ടിലെ സ്ഥാനാർത്ഥിയെ മാറ്റിയേക്കുമെന്നും എന്നാൽ ഇത് വരെ ബി.ജെ.പി അത് ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബി.ഡി.ജെ.എസിന് അനുവദിച്ചിട്ടുള്ള 5 സീറ്റിൽ ആലത്തൂരില്‍ ടി.വി ബാബു മൽസരിക്കും. ഇടുക്കിയില്‍ ബിജു കൃഷ്ണനും, മാവേലിക്കരയില്‍ തഴവ സഹദേവനുമാണ് മൽസരിക്കുക. വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കുകയാണെങ്കിൽ ദേശീയ മുഖമുള്ള ശക്തനായ എതിരാളിയെ തന്നെ കളത്തിലിറക്കാനാണ് ബി.ജെ.പി തീരുമാനം. അങ്ങനെയെങ്കിൽ ബി.ഡി.ജെ.എസിന് നൽകിയ വയനാട് സീറ്റ് ബി.ജെ.പി ഏറ്റെടുത്തേക്കും. എന്നാൽ പകരം മറ്റെവിടെയെങ്കിലും ബി.ഡി.ജെ.എസിന് സീറ്റ് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ കേരളത്തില്‍  5 സീറ്റിലെങ്കിലും എന്‍.ഡി.എ-ക്ക് ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു.