ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയം; ഇന്ത്യ വൻ ബഹിരാകാശ ശക്തിയെന്ന് പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യ വലിയ ബഹിരാകാശ ശക്തിയായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയകരമായിരുന്നു. ഉപഗ്രഹഭങ്ങളെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. വെറും മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയതെന്നും ചാരപ്രവൃത്തിക്കായി രാജ്യത്തിന് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

തദ്ദേശിയമായി നിർമിച്ച മിസൈൽ ഉപയോഗിച്ച ഈ പദ്ധതിയുടെ പേര് മിഷൻ ശക്തി എന്നാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. പരീക്ഷണം നൂറ് ശതമാനം വിജയമായിരുന്നു. 300 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലുള്ള ഉപഗ്രഹമാണ് മിസൈൽ തകർത്തത്. ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം ഒരു രാജ്യത്തിനും എതിരല്ലെന്നും രാജ്യാന്തരനിയമങ്ങളും ധാരണകളും ലംഘിക്കാതെയാണ് ഇന്ത്യ പരീക്ഷണം നടത്തിയതെന്നും മോദി വ്യക്തമാക്കി.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രതിരോധത്തിന് മാത്രമേ ഈ സാങ്കേതിക ശേഷി ഇന്ത്യ ഉപയോഗിക്കുകയുള്ളുവെന്നും ബഹിരാകാശത്തെ ആയുധ മത്സരത്തിന് ഇന്ത്യ എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.