‘ബി.ജെ.പിക്കതിരായ നിലപാടുകളിൽ വെള്ളം ചേർക്കരുത്’; രാഹുലിൻ്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പറിയിച്ച് മുതിർന്ന നേതാക്കൾ

ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പ് അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നാണ് നേതാക്കളുടെ അഭിപ്രായം. ദേശീയ നേതാക്കളാണ് ഇക്കാര്യം രാഹുല്‍ഗാന്ധിയെ അറിയിച്ചത്.

അതേസമയം വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞു. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസി നിര്‍ദേശത്തോട് രാഹുല്‍ഗാന്ധി അനുകൂല നിലപാട് എടുത്തതായി അറിയില്ലെന്നായിരുന്നു പിസി ചാക്കോയുടെ പ്രതികരണം. രാഹുലിനെ ക്ഷണിച്ചത് കോണ്‍ഗ്രസുകാരുടെ വികാരമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ചു എന്നുള്ള വ്യാജേന പ്രചാരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും പാടില്ലായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.

എന്നാൽ ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും പി സി ചാക്കോ പറഞ്ഞു. കേരളത്തില്‍ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുലിന് ക്ഷണമുണ്ട്.തമിഴ്‌നാടും കര്‍ണാടകയും രാഹുലിന് വേണ്ടി സീറ്റ് ഒഴിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് ഇതേപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പി സി ചാക്കോ വ്യക്തമാക്കി.