കണ്ണൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ സ്ഫോടനം; രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂർ:  ആർഎസ്എസ് നേതാവിന്റെ വീട്ടു മുറ്റത്ത് ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. കണ്ണൂർ നടുവിലിൽ ആർ.എസ്.എസ് കാര്യവാഹക് ഷിബുവിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. ഷിബുവിന്റെ ഏഴ് വയസുള്ള മകൻ കജിൽ ,12 വയസുള്ള ഗോകുൽ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ട് കുട്ടികളുടെയും ദേഹമാസകലം പൊള്ളളേറ്റു. ഒരു കുട്ടിയുടെ അരയ്ക്ക് താഴെയും ജനനേന്ദ്രിയത്തിനും സാരമായി പരിക്കേറ്റു. കുട്ടികൾ  പരിയാരം മെഡിക്കൽ കോളേജിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിൽസയിലാണ്.

ഷിബുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സ്ഫോടനത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ കൂടുതൽ ആയുധങ്ങൾ കണ്ടെടുത്തു. നിരവധി വടിവാളുകളും മഴുവും ബോംബ് നിർമ്മാണ സാമഗ്രികളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഷിബുവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.

വീടിനു സമീപത്തായി പക്ഷിക്കൂട് ഉണ്ടാക്കുന്നതിന്  വേണ്ടി വിറകിനായി സൂക്ഷിച്ചിരുന്ന മരക്കഷ്ണങ്ങൾ വലിച്ചെടുക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. തളിപ്പറമ്പ് ഡി.വൈ.എസ്.പി-യുടെ  നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.  സ്ഫോടന വാർത്ത പുറത്തു വന്നതോടെ വീട്ടുടമ ഷിബു ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ആസൂത്രിതമായ ആക്രമണത്തിന് ആർ.എസ്.എസ് പദ്ധതിയിട്ടിരുന്നതായി സി.പി.എം ആരോപിച്ചു. അതിന്റെ  തെളിവാണ് ഇപ്പോൾ ആർ.എസ്.എസ് നേതാവിന്റെ വീട്ടിലുണ്ടായ സ്ഫോടനമെന്നും  സി.പി.എം വ്യക്തമാക്കി.