‘ഇത് തന്നെ അധിക്ഷേപിക്കുന്നതിന് തുല്യം’; ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണങ്ങൾ നിഷേധിച്ച് പി.ജെ.കുര്യൻ

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് പി ജെ കുര്യന്‍. താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്നുള്ള പ്രചാരണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് കുര്യൻ പറഞ്ഞു. സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. അത് വേണ്ടെന്ന് എന്ന പറഞ്ഞ ആളാണ് താനെന്നും പി.ജെ കുര്യൻ വ്യക്തമാക്കി.

ബി ജെ പിക്ക് വേണ്ടി മല്‍സരിക്കുമെന്ന് രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിഷേപിക്കുന്നതിന് തുല്യമാണ്. ബിജെപി നേതാക്കളുമായി സൗഹൃദം പുലർത്തുന്ന ആളാണ് അതിനർത്ഥം ബി.ജെ.പിയിൽ ചേർന്നുവെന്നല്ല. തെറ്റായിട്ടുള്ള പ്രചാരണങ്ങൾ മര്യാദകേടാണ്. ഇത്തരം നുണപ്രചരണങ്ങൾ നടത്തുന്നത് ആരാണെന്ന് കണ്ടെത്തണം. തൻ്റെ അറിവോടെയല്ല ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. സ്ഥാനാര്‍ത്ഥി വാഗ്ദാനവുമായി ഈ നിമിഷം വരെ ഒരു ബിജെപിക്കാരും തന്നെ സമീപിച്ചിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിയിക്കുമ്പോൾ സർക്കാരിൽ നിന്ന് ഇതിലും വലിയ വാഗ്ദാനങ്ങൾ വന്നിരുന്നു. അന്ന് അത് നിഷേധിച്ചിട്ടുണ്ടെന്നും പി.ജെ കുര്യൻ വ്യക്തമാക്കി. അതേസമയം പത്തനംതിട്ടയില്‍ യുഡിഎഫിന് വൻ ഭൂരിപക്ഷത്തിൽ അനായാസ വിജയമുണ്ടാകുമെന്നും പി ജെ കുര്യന്‍ പറഞ്ഞു.