സീറ്റ് ചര്‍ച്ചയില്‍ ചെന്നിത്തലക്ക് അതൃപ്തി

ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റ് ചര്‍ച്ചയില്‍ രമേശ് ചെന്നിത്തലക്ക് അതൃപ്തി. ചര്‍ച്ച പൂര്‍ത്തിയാക്കാതെ ചെന്നിത്തല ഇന്ന് ഉച്ചയ്ക്ക് കേരളത്തിലേക്ക് മടങ്ങുന്നു . ഹൈക്കമാന്‍ഡാണ്  ഇനി നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വിജയസാധ്യതയുള്ള വയനാട് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഇരു ഗ്രൂപ്പുകളും ഉറച്ച് നിന്നതോടെയാണ് ഹൈക്കമാന്‍ഡിന് തലവേദനയായത്. വയനാട് സീറ്റ് എ ഗ്രൂപ്പിന് ലഭിച്ചതിനാലാണ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങുന്നതെന്നാണ് സൂചന.

ടി സിദ്ദിഖ് വയനാട് മത്സരിക്കുന്നതിനാണ് സാധ്യത. വര്‍ഷങ്ങളായി തങ്ങള്‍ മത്സരിക്കുന്ന സീറ്റില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ വേണ്ട, മറിച്ച്  ഷാനിമോള്‍ ഉസ്മാനെ തന്നെ മത്സരിപ്പിക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യം തള്ളിയെന്നാണ് റിപ്പോർട്ട്. ആലപ്പുഴ ഷാനിമോള്‍ ഉസ്മാന് നല്‍കി വയനാട് ടി സിദ്ദിഖിന് നല്‍കാനാണ് നിലവിലെ തീരുമാനമെന്നാണ് അറിയുന്നത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് തന്നെയായിരിക്കും മത്സരിക്കുകയെന്നാണ് സൂചന. അഡ്വ. പ്രവീണ്‍ കുമാറിന്റെ പേരാണ് വടകരയില്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. പി ജയരാജനാണ് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി. പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ല.