അനുനയനീക്കം ഫലം കാണുന്നു; താൻ കോൺഗ്രസുകാരൻ; പാർട്ടി വിടില്ലെന്ന് കെ.വി തോമസ്

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പരസ്യ പ്രതിഷേധം അറിയിച്ച കെ.വി തോമസ് എം.പി ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ഉറപ്പായി. സീറ്റില്ലാത്തതിൻ്റെ പേരിൽ പാർട്ടി വിടില്ലെന്നും പാർട്ടിയെ ക്ഷീണിപ്പിക്കുന്ന താരുമാനങ്ങളെടുക്കില്ലെന്നും കെ വി തോമസ് പറഞ്ഞു. സ്ഥാനമാനങ്ങൾ കണ്ടല്ല പാർട്ടിയിൽ തുടരുന്നത്. താൻ കോൺഗ്രസുകാരനാണ്. ബി.ജെ.പിയിലേക്ക് പോകാൻ ഉദ്ദേശ്യമില്ല. എറണാകുളം കോൺഗ്രസ് കോട്ടയാണ്. തെരഞ്ഞെടുപ്പിൽ ഹൈബി ഈടന് വൻ വിജയമുണ്ടാകുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങുമെന്നും കെ.വി തോമസ് വ്യക്തമാക്കി. സോണിയാ ഗാന്ധിയെ നാളെ കണ്ട ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന നിലപാടിലാണ് ഇപ്പോൾ കെ.വി തോമസ്. നിലപാട് മാറ്റത്തിന്‍റെ ഫലമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും പി.സി ചാക്കോയുമായും കെ.വി തോമസ് അൽപസമയത്തിനകം കൂടിക്കാഴ്ച നടത്തും.

സീറ്റ് കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച തോമസ് പാർട്ടി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെ തോമസിനെ ബി.ജെ.പി-യിലെത്തിക്കാനും നീക്കം നടന്നു. അതിനായി കോൺഗ്രസിൽ നിന്ന് ബിജെപി പാളയത്തിലെത്തിയ ടോം വടക്കൻ്റെ നേതൃത്വത്തിൽ ശ്രമമുണ്ടായി. ടോം വടക്കന് പിന്നാലെ തോമസും പാർട്ടി വിട്ടാൽ തെരഞ്ഞെടുപ്പിൽ മുന്നണിയെ അത് സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നതിനാൽ യു.ഡി.എഫും ഹൈക്കമാൻഡും അനുനയത്തിനുള്ള സാധ്യതകൾ തേടുകയും ചെയ്തു.

രാവിലെ  കെ.വി തോമസിൻ്റെ ഡൽഹിയിലെ വസതിയിൽ അനുനയ ചർച്ചയ്ക്കെത്തിയ ചെന്നിത്തലയോട് തോമസ് പൊട്ടിത്തെറിച്ചിരുന്നു. തനിക്ക് ഒരു ഓഫറും ആവശ്യമില്ലെന്നും എല്ലാ നാടകങ്ങളും തനിക്കറിയാമെന്നുമാണ് തോമസ് ചെന്നിത്തലയോട് പറഞ്ഞത്. താൻ കോൺഗ്രസുകാരൻ തന്നെയാണ്. പ്രത്യേകിച്ച് അങ്ങനെയാക്കാൻ ശ്രമിക്കേണ്ട. സീറ്റില്ലെന്ന കാര്യം നേരിട്ടറിയിക്കാത്തത് മര്യാദകേടാണെന്നും കെ.വി തോമസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ സഹകരിക്കണമെന്നും എറണാകുളത്ത് പ്രചാരണത്തിനിറങ്ങണമെന്നുമുള്ള ചെന്നിത്തലയുടെ ആവശ്യവും കെ.വി തോമസ് തള്ളിയിരുന്നു. ഇതോടെ അനുനയനീക്കം പാളിയെന്ന തോന്നലുണ്ടായെങ്കിലും ഒടുക്കം പാർട്ടി വിടില്ലെന്ന തീരുമാനവുമായി കെ.വി തോമസ് തന്നെ രംഗത്തെത്തുകയായിരുന്നു.