ജസ്റ്റിസ് പി.സിഘോഷ് ആദ്യ ലോക്പാല്‍ അധ്യക്ഷനായേക്കുമെന്ന് സൂചന; പ്രഖ്യാപനം നാളെ

ഡൽഹി: സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അധ്യക്ഷന്‍ ആയി തെരഞ്ഞെടുത്തതായി സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുതിര്‍ന്ന അഭിഭാശകന്‍ മുകുള്‍ റോത്തഗി എന്നിവരടങ്ങിയ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയിലാണ് തീരുമാനം.  വിജ്ഞാപനം പുറത്തുവന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജ. പിനാകി ചന്ദ്രഘോഷിനെ ലോക്പാൽ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് നടക്കുന്ന അഴിമതികൾ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന സംവിധാനമാണ് ലോക്പാല്‍. ഇതിനായി നിയോഗിക്കപ്പെടുന്ന ലോക്പാൽ സമിതിയിൽ അധ്യക്ഷന് പുറമേ എട്ട് അംഗങ്ങള്‍ കൂടി ഉണ്ടാകും. മറ്റ് സമിതിയംഗങ്ങള്‍ ആരൊക്കെയായിരിക്കുമെന്നും വരുംദുവസങ്ങളിൽ തീരുമാനിക്കും. നാല് വര്‍ഷം സുപ്രീംകോടതിയിൽ സേവനമനുഷ്ടിച്ച ജ. സിപി. ഘോഷ് 2017 മെയിലാണ് വിരമിച്ചത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാണിദ്ദേഹം