കെ.വി തോമസ് പാർട്ടി വിടില്ല; തെരഞ്ഞെടുപ്പിൽ സഹകരിക്കുമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ വി തോമസ് സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിലെ സമുന്നതനായ നേതാവാണ് കെ.വി തോമസെന്നും പാർട്ടിയിലെ ഉന്നത സ്ഥാനങ്ങള്‍ വഹിച്ച് അദ്ദേഹം പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാർട്ടി തെരഞ്ഞെടുത്ത സ്ഥാനാർത്ഥികളെല്ലാം ജനസമ്മതരാണെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അനിശ്ചതത്വമുള്ള നാല് സീറ്റുകളില്‍ ഇന്നുതന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്നും പാർട്ടിക്കുള്ളിൽ തർക്കമുണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഒഴിവാക്കിയതിൽ കെ വി തോമസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഒരു സൂചനയും നല്‍കാതെയാണ് തന്നെ അവഗണിച്ചതെന്നും പാര്‍ട്ടിക്ക് ആവശ്യമില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും കെവി തോമസ് പ്രതികരിച്ചിരുന്നു. അതേസമയം, കെ വി തോമസിനെ പാർട്ടിവിടാതെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് ഹൈക്കമാന്‍ഡ്.

ഇതിനിടെ കാസര്‍ഗോഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിശ്ചയിച്ചതില്‍ കാസര്‍കോട് ഡിസിസിയില്‍ കടുത്ത പ്രതിഷേധം അറിയിച്ചു. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 18 ഓളം ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുന്നതായാണ് സൂചന. ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. സുബ്ബറായിയെയായിരുന്നു കാസർഗോഡ് മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. സുബ്ബറായിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

സീറ്റ് പ്രതീക്ഷിച്ചിരുന്ന സുബ്ബറായിയും ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കടുത്ത അതൃപ്തിയിലാണ്. സീറ്റ് നൽകാത്തതിനാൽ സുബ്ബറായി കെപിസിസി അംഗത്വം രാജിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കാസര്‍ഗോട്ടെ പ്രാദേശിക നേതൃത്വത്തിനും പ്രതിഷേധമുണ്ട്. ഇതിനിടെ അനുനയ നീക്കവുമായി കെപിസിസി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് സംബബന്ധിച്ച് ഡിസിസിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തും.