ന്യൂസിലാൻ്റ് കൂട്ടക്കൊല മുസ്ലീം കുടിയേറ്റത്തിൻ്റെ ഫലമെന്ന് പരാമർശം; ഓസ്ട്രേലിയൻ സെനറ്ററെ മുട്ട കൊണ്ടെറിഞ്ഞ് പതിനേഴുകാരൻ

ന്യൂസിലാന്‍ഡ്: ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിക്കുള്ളിൽ വെച്ചുണ്ടായ വെടിവെയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടത് മുസ്ലീം കുടിയേറ്റത്തിന്റെ ഫലമാണെന്ന് പറഞ്ഞ ഓസ്‌ട്രേലിയന്‍ സെനറ്ററെ പതിനേഴുകാരന്‍ മുട്ടകൊണ്ടെറിഞ്ഞു. വംശീയ കൂട്ടക്കൊലയ്ക്കെതിരെ ലോകരാജ്യങ്ങൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്യൂന്‍സ്‌ലാന്‍ഡ് സെനറ്ററായ ഫ്രേസര്‍ ആനിംഗ് വംശീയ പരാമര്‍ശം നടത്തിയത്. പരാമർശം നടത്തുന്നതിനിടെ പിന്നിൽ നിന്ന് മൊബൈലില്‍ ഇയാളുടെ ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന 17 കാരനാണ് വംശീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇയാളുടെ തലയില്‍ മുട്ട കൊണ്ടെറിഞ്ഞത്. തുടർന്ന് സെനറ്റർ 17 കാരനെ മർദ്ദിക്കുന്നതും പിന്നീട് സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്യുന്നതുമായ വീഡിയോയും പുറത്തുവന്നു.

ന്യൂസിലൻഡിലേക്ക് മുസ്ലിം കുടിയേറ്റക്കാര്‍ വരുന്നതിന്റെ അനന്തരഫമാണ് ന്യൂസിലാന്‍ഡിലെ പള്ളിയിൽ 49 പേർ കൊല്ലപ്പെടാൻ കാരണമായതെന്നാണ് സെനറ്റർ ഫ്രേസർ ആനിംഗ് പറഞ്ഞത്. മെല്‍ബണിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സെനറ്ററുടെ പ്രതികരണം. പ്രതികരണം വന്നതിന് പിന്നാലെ പതിനേഴുകാരനായ യുവാവ് സെനറ്ററുടെ തലയിലേക്ക് മുട്ട കൊണ്ടെറിയുകയായിരുന്നു.

വെടിവെയ്പില്‍ ഒമ്പത് ഇന്ത്യന്‍ വംശജരെ കാണാതായിട്ടുണ്ടെന്നാണ് സ്ഥിരീകരണം. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥാരീകരണം വന്നിട്ടില്ല.ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍ സന്ദര്‍ശിച്ചു. ഹിജാബ് ധരിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്. കൂട്ടക്കൊല നടത്തിയ പ്രതി ഓസ്ട്രേലിയൻ വംശജനായ ബ്രെണ്ടന്‍ ടെറൻ്റ് പോലീസ് പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ അഞ്ച് വരെ റിമാന്‍ഡ് ചെയ്തു.