‘സ്ഥാനാർത്ഥി നിർണ്ണയം പാർട്ടി താൽപര്യത്തിലാകണം; ഗ്രൂപ്പ് താൽപര്യം മാറ്റി നിർത്തണം’: വിഎം സുധീരൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് തർക്കം മുറുകുന്നതിനിടെ പ്രതികരണവുമായി മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വിഎം. സുധീരൻ. സ്ഥാനാർത്ഥി നിർണയത്തിൽ  ഗ്രൂപ്പ് താത്പര്യം മാറ്റി നിര്‍ത്തേണ്ടതുണ്ടെന്നും പാര്‍ട്ടി താത്പര്യത്തിനാകണം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടതെന്നും സുധീരൻ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിനെതിരെയും കഴിഞ്ഞ ദിവസം സുധീരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്ഥാനാർത്ഥിപ്പട്ടിക വൈകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന്  വി എം സുധീരൻ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് അനുകൂലമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും സ്ഥാനാർത്ഥി നിർണയം നടത്തുന്നതിൽ ഇനിയും താമസമുണ്ടാകരുതെന്നും സുധീരൻ ഇന്നലെ അദ്ദേഹം പ്രതികരിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കവെയും എട്ടുസീറ്റില്‍ അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോഴും എ-ഐ ഗ്രൂപ്പുകളിലെ തർക്കമാണ് പ്രശ്നം വഷളാക്കുന്നത്.  വയനാട്, വടകര, ഇടുക്കി, ആലപ്പുഴ, കാസര്‍കോട് എന്നീ സീറ്റുകളില്‍ ഇത് വരെയും  സ്ഥാനാര്‍ഥി നിർണയം പൂർത്തിയാക്കാനായിട്ടില്ല. തങ്ങളുടെ സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. എന്നാല്‍ എ ഗ്രൂപ്പ് ടി സിദ്ദിഖിനായി ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇവിടെ ഷാനിമോള്‍ ഉസ്മാന്‍ അല്ലെങ്കില്‍ കെപിസിസി സെക്രട്ടറി കെ.പി അബ്ദുള്‍ മജീദിന്റെ പേരാണ് ഐ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. അതേസമയം എറണാകുളം സീറ്റിൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് ഹൈക്കമാന്‍ഡാകും തീരുമാനമെടുക്കുക. ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്ന് പൊതു വികാരവും നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്.