‘കളിക്കാനാകുമെന്നാണ് പ്രതീക്ഷ; ബി.സി.സി.ഐയിൽ വിശ്വാസം’: ശ്രീശാന്ത്

ഡൽഹി: ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാകുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും ബി.സി.സി.ഐയിൽ പൂർണവിസ്വാസമുണ്ടെന്നും ശ്രീശാന്ത്. ബിസിസിഐ അനുകൂല തീരുമാനമെടുത്താൽ സ്കോട്ടിഷ് ലീഗിൽ  കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. വാതുവെപ്പിനെത്തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയുള്ള സുപ്രീം കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിസിസിഐയിൽ അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു വർഷമായി വിലക്ക് അനുഭവിക്കുകയാണ്. ശിക്ഷാ കാലവധി എത്ര തന്നെയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരമാണിത്. പരിശീലനം നടത്തുന്നുണ്ട്. കളിക്കാൻ മൂന്നു മാസം ഇനിയും കാത്തിരിക്കണം. ആ സമയവും പരിശീലനം തുടരും. മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പ്രതികരിച്ചു.   ഇത്രയും കാലം കാത്തുനിന്നില്ലേ ഇനിയും കാത്ത് നില്‍ക്കാന്‍ തയ്യാറാണെന്ന് ശ്രീശാന്ത് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീശാന്തിൻ്റെ ശിക്ഷാ കാലാവധി മൂന്ന് മാസത്തിനകം ബിസിസിഐ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി അച്ചടക്കനടപടിയും  ക്രിമിനൽകേസും രണ്ടാണെന്നും ചൂണ്ടിക്കാട്ടി. ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.