രണ്ടര മാസത്തിനിടെ കുവൈറ്റിൽ നിന്ന് നാട് കടത്തിയത് 2,200 വിദേശികളെ

കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ടര മാസത്തിനിടെ കുവൈത്തിൽ നിന്ന് 2,200 വിദേശികളെ നാടുകടത്തിയെന്ന് റിപ്പോർട്ട്.  ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ട് കോടതി ശിക്ഷിച്ചവരും ഇഖാമ പരിശോധനയിൽ പിടിയിലായവരും, ഉൾപ്പെടെയുള്ളരെയാണ് കുവൈറ്റ് നാട് കടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് പ്രകാരം നാട് കടത്തപ്പെട്ടവരിൽ അധികം പേരും അറബ് വംശജരും ഏഷ്യക്കാരുമാണ്.

2019 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള ചുരുങ്ങിയ കാലയളവിൽ പ്രതിദിനം ശരാശരി 27ലധികം വിദേശികളെ നാടുകടത്തിയതായാണ് റിപ്പോർട്ട്. നാട് കടത്തപ്പെട്ടവരിൽ ഏഷ്യക്കാരാണ് കൂടുതൽ. ഡീപോർട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിപക്ഷവും ഇന്ത്യ, ഈജിപ്ത് ,ഫിലിപ്പൈൻസ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക. എന്നീ  രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മദ്യം, മയക്കുമരുന്ന്, താമസ നിയമലംഘനം, ഗതാഗതനിയമലംഘനം, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവരാണ് നാടുകടത്തിയത്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. താമസകാര്യവകുപ്പിന്റെ  കണക്കുപ്രകാരം കഴിഞ്ഞ വർഷം 17,000 വിദേശികളെയും 2017ൽ 29,000 പേരെയുമാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയത്.