‘തുഷാർ മത്സരിച്ചാൽ പ്രചാരണത്തിനിറങ്ങില്ല; ആരിഫ് തോറ്റാൽ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും’: വെള്ളാപ്പള്ളി

കൊല്ലം: ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പ്രചാരണത്തിനിറങ്ങില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എന്‍ഡ‍ിപി യോഗത്തിൽ ഭാരവാഹിത്വമുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന തന്‍റെ പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും  അഥവാ മത്സരിക്കണമെങ്കില്‍ ഭാരവാഹിത്വം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നെ അറിയിച്ചിട്ടില്ല.  തുഷാർ സ്ഥാനാർത്ഥിയാകുന്ന കാര്യം വാർത്തകളിൽ നിന്നുമാണ് അറിയാൻ കഴിഞ്ഞത്. തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ തൃശൂരില്‍ നിന്നായിരിക്കുമെന്നാണ് സൂചന. എന്നാൽ എൻഡിഎയ്ക്ക് വിജയ സാധ്യതയില്ലാത്ത മണ്ഡലമാണ് തൃശ്ശൂരെന്നും തുഷാർ മത്സരിച്ചാൽ പിന്തുണയ്ക്കാനോ പ്രചാരണത്തിനോ താനിറങ്ങില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി എം.എം ആരിഫ് തോറ്റാൽ തല മുണ്ഡനം ചെയ്ത് താൻ കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ നിന്ന് കെ.സി വേണുഗോപാൽ പിൻമാറിയത് ഭയം കൊണ്ടാണ്. മൽസരിച്ചാൽ വേണുഗോപാൽ ആറ് നിലയിൽ പൊട്ടും. ആ ബോധ്യമുള്ളതിനാലാണ് കെ.സി വേണുഗോപാൽ പിന്മാറിയത്. ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂര്‍ പ്രകാശ് മത്സരിച്ചാലും എസ്.എൻ.ഡി.പി പിന്തുണയ്ക്കില്ല. ആരിഫ് ജനകീയനാണെന്നും ആലപ്പുഴയില്‍ ആരിഫിന്റെ ജയം ഉറപ്പാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.