ശബരിമലയിൽ സംഘർഷ സാധ്യത; സന്നിധാനത്ത് വനിതാപോലിസിനെ വിന്യസിച്ചേക്കും

പത്തനംതിട്ട: സംഘർഷ സാധ്യത കണക്കിലെടുത്ത് സന്നിധാനത്ത് വനിതാ പോലിസിനെ വിന്യസിക്കാൻ സാധ്യത. 50 വയസിന് മുകളിൽ പ്രായമായ SI,CI റാങ്കിലുള്ള 30 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. സ്ത്രീകളെ മുൻനിർത്തിയുള്ള പ്രക്ഷോഭങ്ങൾ മുന്നിൽകണ്ടാണ് ഇത്തരമൊരു നീക്കം. 2300 പൊലീസുകാരെണ്  ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. 100 വനിതാപൊലീസും 20 കമാന്‍ഡോ സംഘങ്ങളും അധികമായെത്തും. വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. എഡിജിപി അനില്‍ കാന്തിനാണ് പൂര്‍ണചുമതല. സന്നിധാനം, മരക്കൂട്ടം മേഖലകളുടെ നിയന്ത്രണം ഐജി എംആർ .അജിത് കുമാറിനായിരിക്കും.

ഇന്നലെ അർധരാത്രി മുതൽ നിലയ്ക്കൽ, ഇലവുങ്കൽ , പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ  നിരോധനാഞ്ജ പ്രാബല്യത്തിൽ വന്നു.  ചിത്തിരാ ആട്ട തിരുന്നാൾ ആഘോഷത്തിനായി നാളെ നടതുറക്കാനിരിക്കെ, നാളെ  ഉച്ചയോടെ മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഭക്തരെ കയറ്റി വിടു. നാളെ രാവിലെ എട്ടു മണിക്ക് ശേഷം മാത്രമേ മാധ്യമ പ്രവർത്തകരെ പമ്പയിലേക്കും സന്നിധാനത്തേക്കു പ്രവേശിപ്പിക്കൂ. വിവിധ വാട്സാപ് ഗ്രൂപ്പ്, ഫെയ്സ്ബുക്ക് പോസ്റ്റുകൾ എന്നിവയും പൊലീസ് നിരീക്ഷണത്തിലാണ്‌.