മുഖ്യമന്ത്രിയുടെ കമാൻഡോ സംഘത്തിലെ പോലിസ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

മലപ്പുറം: മങ്കടയിൽ കോളേജ് വിദ്യാർത്ഥിയെ മുഖ്യമന്ത്രിയുടെ കമാൻഡോ സംഘത്തിൽ പെട്ട പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും വിദ്യാർത്ഥിയെ ക്രൂരമായി മർദ്ധിച്ചതായി പരാതി. മലപ്പുറം മങ്കടക്കടുത്ത് കോഴിക്കോട്ട് സ്വദേശിയായ യദുകൃഷ്ണനാണ് മർദ്ധനത്തിനിരയായത്. സാരമായി പരിക്കേറ്റ യദുകൃഷ്ണനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

മുഖ്യമന്ത്രിയുടെ കമാൻഡോ സംഘാംഗമായ മങ്കട സ്വദേശി വാഹിദിനും സുഹൃത്തുക്കൾക്കും എതിരെയാണ് പരാതി. സഹപാഠികൾക്കൊപ്പം ബൈക്കിൽ സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമായ കുരങ്ങൻ ചോലയിലെ പാറക്കെട്ടിലേക്ക് പോയതായിരുന്നു യദുകൃഷ്ണൻ. അവിടേക്ക് കാറിലെത്തിയ പൊലീസുകാരനായ വാഹിദും സംഘവും സിഗരറ്റ് ആവശ്യപെടുകയായിരുന്നു. സിഗരറ്റില്ലെന്ന് പറഞ്ഞതോടെ കഞ്ചാവുണ്ടോ എന്നായി ചോദ്യം. ഇല്ലെന്ന് പറഞ്ഞതോടെ ബൈക്ക് പരിശോധിക്കണമെന്നായി. എന്നാൽ വിസമ്മതിച്ചപ്പോൾ മദ്യലഹരിയിലായിരുന്ന വാഹിദും സംഘവും ക്രൂരമായി മർദ്ധിച്ചതെന്നും യദു കൃഷ്ണൻ പറഞ്ഞു.

ആക്രമിച്ച സംഘത്തിൽ ഡ്രൈവർ ഒഴികെ ആറു പേരും മദ്യലഹരിയിലായിരുന്നു. വയറിനും നാഭിക്കും ചവിട്ടേറ്റ് ക്ഷതമേറ്റിട്ടുണ്ട്്. പരുക്കു കാര്യമാക്കാതെ യദുകൃഷ്ണനെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ബലമായി ഡിസ്ചാർജ് നൽകി മടക്കി അയക്കാൻ നീക്കം നടത്തിയതായും പരാതിയുണ്ട്. യദുകൃഷ്ണൻറെ പരാതിയിൽ മങ്കട പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.