സിറോ മലബാർ സഭയുടെ ഭൂമിയിടപാട്: കാക്കനാട്ടെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി

എറണാകുളം: സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഭൂമിയിടപാടിലെ ഇടനിലക്കാരൻ സാജു വർഗീസിന് വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയാണ് കണ്ടുകെട്ടിയത്. രേഖകളിൽ 3.94 കോടി രൂപ കാണിച്ച ഭൂമി 39 കോടി രൂപയ്ക്കാണ് മറിച്ച് വിറ്റത്. സാജു വർഗീസ് നികുതിവെട്ടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് 10 കോടി പിഴയടയ്ക്കാനും വാധിച്ചിട്ടുണ്ട്. അതേ തുടർന്ന് സാജു വർഗീസിന്റെ സാന്പത്തിക ഇടപാടുകൾ മരവിപ്പിച്ചിട്ടുണ്ട്. സാജു വർഗീസിന്റെ ആഡംബര വീടും മറ്റ് ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. സാജു വർഗീസിൽ നിന്ന് ഭൂമി വാങ്ങിയ വി.കെ ഗ്രൂപ്പിന്റെ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. വെട്ടിച്ച നികുതിപ്പണം തിരിച്ചടച്ചാൽ ഈ ആസ്തികൾ വീണ്ടെടുക്കാം.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാളിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് ആറു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സഭയുടെ ഭൂമിയിടപാടിൽ വലിയ തോതിൽ നികുതി വെട്ടിപ്പും നടന്നതായി ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേ തുടർന്ന് ആദായ നികുതി വകുപ്പ് ഇടനിലക്കാരുടെ എല്ലാം വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.