രക്തമൊഴുക്കൽ പരാമർശം: രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: സന്നിധാനത്ത് യുവതികൾ കയറിയാൽ രക്തമൊഴുക്കി നടയടപ്പിക്കാൻ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തിയ അയ്യപ്പധർമ സേന പ്രസിഡൻറ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിവാദ പ്രസ്താവനയ്‌ക്കെതിരെ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.

യുവതികൾ സന്നിധാനത്ത് എത്തിയാൽ രക്തം വീഴ്ത്തി അശുദ്ധമാക്കാനും ക്ഷേത്രം അടപ്പിക്കാനും തങ്ങൾ പദ്ധതിയിട്ടിരുന്നതെന്ന് ജയിലിൽ നിന്നിറങ്ങിയ ശേഷം രാഹുൽ ഈശ്വർ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടാൻ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാൻ ആർക്കും അധികാരമില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഈ സാധ്യത ഉപയോഗിക്കാനായി തയ്യാറായ ഒരു സംഘം ആളുകൾ സന്നിധാനത്ത് ഉണ്ടായിരുന്നു. ഇനി നട തുറക്കുന്ന ദിവസങ്ങളിലും അവർ അവിടെ തന്നെ കാണുമെന്നും രാഹുൽ കൂട്ടിച്ചേർത്തിരുന്നു. യുവതികളെ ശബരിമലയിൽ കയറ്റാൻ ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെയുള്ള പ്ലാൻ ബി പദ്ധതി ഇതായിരുന്നെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്.

പമ്പയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് എതിരെ സമരം ചെയ്ത് സംഘർഷം സൃഷ്ടിച്ച രാഹുൽ ഈശ്വർ അടക്കമുള്ളവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. അതിന് ശേഷം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വിവാദപ്രസ്താവന നടത്തിയതിന്റെ പേരിൽ വീണ്ടും ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.