സൗദിയില്‍ നിക്ഷേപം ഇരട്ടിയാക്കും; ലുലു ഗ്രൂപ്പ്

റിയാദ്: സൗദിയില്‍ നൂറ് കോടി റിയാലിന്റെ നിക്ഷേപം നടത്തുമെന്ന്‌ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. നിലവിലുള്ള നൂറ് കോടി റിയാല്‍ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഇരട്ടിയാക്കുക.  ആഗോള നിക്ഷേപ സംഗമത്തിന്റെ ഭാഗമായി സൗദി കിരീടാവകാശിമായി  നടത്തിയ കൂടിക്കാഴ്ച്ച
യിലാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപ സമ്മേളനം നടക്കുന്ന റിയാദ് റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

ചര്‍ച്ചയില്‍ ലുലു ഗ്രൂപ്പ് നൂറ് കോടി റിയാല്‍ കൂടി ചില്ലറ വ്യാപാര രംഗത്ത് നിക്ഷേപിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ അറിയിച്ചു. 14 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് നിലവില്‍ സൗദിയില്‍ ലുലു ഗ്രൂപ്പിനുള്ളത്. രണ്ട് വര്‍ഷത്തിനകം 15 എണ്ണം കൂടി സ്ഥാപിക്കും. സൗദി ഭരണകൂടത്തിന്റെ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്ന ലുലു ഗ്രൂപ്പിലെ 40 ശതമാനം ജീവനക്കാരും സൗദി പൗരന്മാരാണെന്ന് യൂസഫലി അറിയിച്ചു.

പുതിയ പദ്ധതികള്‍ കൂടി നടപ്പിലാവുന്നതോടെ കൂടുതല്‍ സൗദി പൗരന്മാര്‍ക്കും കൂടുതല്‍ ഇന്ത്യക്കാര്‍ക്കും തൊഴില്‍ ലഭ്യമാക്കാനാവുമെന്നും, 2020 ആകുമ്പോഴേക്ക് സൗദിയിലെ ആകെ നിക്ഷേപം 200 കോടി റിയാലായി വര്‍ദ്ധിപ്പിക്കും. നിയോം പദ്ധതിയിലും ഗ്രൂപ്പിന് നിക്ഷേപമുണ്ടാകുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.