ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

കൊച്ചി:  യുവതീപ്രവേശം തടയാൻ സന്നിധാനത്ത് രാഷ്ട്രീയപാർട്ടി പ്രവർത്തകരും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. എരുമേലി, നിലയ്ക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങളിൽ ബഹളങ്ങൾക്ക്  സാധ്യതയുണ്ട്. ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ടിൽ പറയുന്നു.

മണ്ഡലകാലത്ത് നടതുറക്കുമ്പോഴും പ്രക്ഷോഭകരുടെ സാന്നിധ്യമുണ്ടാകാം. മണ്ഡലകാലത്ത് അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. ശബരിമലയിൽ നടന്ന അക്രമങ്ങളിൽ ഇതുവരെ പതിനാറ് ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായും സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.