കനത്ത മഴ; ഖത്തറില്‍ ഗതാഗതം സ്തംഭിച്ചു

ദോഹ: ഖത്തറില്‍ ഒറ്റ ദിവസം കൊണ്ട് പെയ്തത് ഒരു വര്‍ഷം ലഭിക്കുന്ന അത്രയും മഴയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ദോഹയിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. റോഡ് തുരങ്കങ്ങളിലെ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കാറുകള്‍ വെള്ളത്തില്‍ മുങ്ങി, വ്യോമ ഗതാഗതവും തടസപ്പെട്ടു. വീടുകളില്‍ വെള്ളം കയറി.

അടുത്ത കാലത്തൊന്നും ഖത്തറില്‍ ഒറ്റദിവസം കൊണ്ട് ഇത്രയും മഴലഭിച്ചിട്ടില്ലെന്ന് അല്‍ ജസീറയുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന അംഗം സ്റ്റെഫ് ഗോള്‍ട്ടര്‍ പറയുന്നു. അബൂ ഹാമറില്‍ 60 എംഎം മഴയാണ് ലഭിച്ചത്. ദോഹയില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന മഴ 77 എംഎം ആണ്. ശനിയാഴ്ച വൈകീട്ട് വരെ 61 എംഎം മഴ ലഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  വ്യോമഗതാഗതം തടസപ്പെട്ടതിനെ തുടർന്ന്‌ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

ഇറാനിലേക്കും കുവൈത്തിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കൂടുതല്‍ മഴയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച് യാത്രക്കാരെ ബോധിപ്പിച്ച്‌ വിമാനങ്ങള്‍ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും താമസം നേരിട്ടുവെന്ന് ഖത്തര്‍ എയര്‍വേയ്സ് ട്വിറ്ററില്‍ അറിയിച്ചു.