ശബരിമല ദർശനത്തിന് ആന്ധ്ര സ്വദേശികളായ യുവതികളെത്തി; പ്രതിഷേധത്തെ തുടർന്ന് മടങ്ങി

പമ്പ: ശബരിമലയിൽ ദർശനം നടത്തണമെന്നാവശ്യപ്പെട്ട് പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ രണ്ട് യുവതികൾ മടങ്ങി. പമ്പയിൽ യുവതികളെ തടഞ്ഞു സമരക്കാർ പ്രതിഷേധം നടത്തിയതോടെയാണ് മല കയറാനുള്ള തീരുമാനം ഉപേക്ഷിച്ച് ഇവർ മടങ്ങിയത്‌. ഗുണ്ടൂർ സ്വദേശിനികളായ വാസന്തിയും ആദിശേഷിപ്പുമാണ് ദർശനം നടത്താനെത്തിയത്. നാൽപ്പത്തിയഞ്ചും നാൽപ്പത്തിരണ്ടും വയസ്സുള്ള സ്ത്രീകളാണ് ഇവർ. ഇവരുടെ പക്കൽ പ്രായം തെളിയിക്കുന്ന രേഖകളും ഉണ്ടായിരുന്നില്ല. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇവരെ പമ്പ കണ്ട്രോൾ റൂമിലേക്ക മാറ്റിയിരുന്നു. പൊലീസ് സംരക്ഷണത്തിൽ ഇവരെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിക്കും. അവിടെ നിന്ന് നാട്ടിലേക്ക് തിരികെ അയക്കും.

കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇവർ ശബരിമലയിലെത്തിയത്. എല്ലാ വർഷവും കുടുംബാംഗങ്ങൾക്കൊപ്പം പമ്പ വരെ എത്താറുണ്ട്. പുരുഷൻമാർ മല കയറും. ഇവർ താഴെ കാത്തിരിയ്ക്കും. എന്നാൽ ഇത്തവണ പമ്പയിലെത്തിയപ്പോൾ ആരും ഇവരെ തടഞ്ഞില്ല. തുടർന്ന്, മല കയറാൻ തീരുമാനിയ്ക്കുകയായിരുന്നെന്നാണ് ഇവർ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.