മക്കയ്ക്കും മദീനയ്ക്കുമിടയിലെ യാത്ര ഇനി കൂടുതല്‍ വേഗത്തിൽ; റിയാദില്‍ അതിവേഗ ട്രെയിന്‍ സര്‍വീസിന് തുടക്കം

റിയാദ്: അതിവേഗ ട്രെയിന്‍ സർവീസിന്റെ പൊതുജന സേവനനത്തിന് തുടക്കമായി. ആദ്യ ദിനം തന്നെ ട്രെയിനില്‍ കയറിപ്പറ്റാനുള്ള തിടുക്കത്തില്‍ ടിക്കറ്റ് ബുക്കിങ്ങിനു വന്‍ തിരക്കായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു മാസത്തേക്കു ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. സൗദി ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 25ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ഹറമൈന്‍ ട്രെയിന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നു. അതിവേഗ ട്രെയിന്‍ സേവനത്തിലൂടെ മക്കയ്ക്കും മദീനയ്ക്കുമിടയിലെ യാത്ര കൂടുതല്‍ എളുപ്പമായി. ബസില്‍ അഞ്ചു മണിക്കൂറെടുത്തിരുന്ന മക്ക-മദീന യാത്രയ്ക്ക് ഇനി ട്രെയിനില്‍ ഒന്നര മണിക്കൂര്‍ മതി. തുടക്കത്തില്‍ രാവിലെ എട്ട്, പത്ത്, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് അഞ്ച് എന്നീ സമയങ്ങളിലായി ഇരു ദിശകളിലേക്കും എട്ടു സര്‍വീസാണുണ്ടാവുക.

ജനുവരി മുതല്‍ സര്‍വീസുകളുടെ എണ്ണം 12 ആയി ഉയര്‍ത്തും. വര്‍ഷത്തില്‍ ആറു കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇക്കോണമി ക്ലാസില്‍ മക്കയില്‍നിന്ന് ജിദ്ദയിലേക്ക് 20 റിയാലും റാബിഗിലേക്ക് 40 റിയാലും മദീനയിലേക്ക് 75 റിയാലും നല്‍കിയാല്‍ മതി. ജിദ്ദയില്‍നിന്നു റാബിഗിലേക്ക് 23 റിയാലും മദീനയിലേക്ക് 63 റിയാലും റാബിഗില്‍ നിന്നു മദീനയിലേക്ക് 50 റിയാലും ആണു ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസില്‍ മക്കയില്‍ നിന്നു ജിദ്ദയിലേക്ക് 25 റിയാലും റാബിഗിലേക്ക് 55 റിയാലും മദീനയിലേക്ക് 125 റിയാലും നല്‍കണം. ജിദ്ദ-റാബിഗ് സെക്ടറില്‍ 33 റിയാല്‍, ജിദ്ദ-മദീന സെക്ടറില്‍ 105 റിയാല്‍, റാബിഗ്-മദീന 75 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. രണ്ടു മാസത്തിനു ശേഷം ഓരോ സെക്ടറിലെയും ടിക്കറ്റ് നിരക്ക് ഇരട്ടിയാകും.