മൃതദേഹത്തോട് എയർ ഇന്ത്യ കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കണം: പുന്നക്കൻ മുഹമ്മദലി

ദുബൈ: വിദേശ മലയാളികളുടെ മൃതദേഹത്തോട് എയർ ഇന്ത്യ കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കണമെന്നും, മൃതദേഹം കൊണ്ടു പോകുന്നതിനുള്ള വർധിപ്പിച്ച ചാർജ്ജ് പിൻവലിക്കണമെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു.
വിമാനകമ്പനികൾ പ്രവാസികളോട് ചെയ്യുന്ന കഴുത്തറുപ്പൻ കൊള്ളയ്ക്ക് കൈയും കണക്കുമില്ല. സീസൺ സമയങ്ങളിൽ യാത്രാക്കൂലി നാലും അഞ്ചും ഇരട്ടിവരെ ഈടാക്കുന്നത് നിർബാധം തുടരുകയാണ്.
ഒരു മൃതദേഹത്തിന് പെട്ടിയടക്കം 120 കിലോ വരുമെന്നതിനാല്‍ സാധാരണ ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ 1800 ദിര്‍ഹമാണ് നല്‍കിയിരുന്നത്. നിരക്ക് ഇരട്ടിയാക്കിയതോടെ അത് നാലായിരത്തോളമായി, അതായത് എണ്‍പതിനായിരം രൂപയാണ് ഇനിമുതല്‍ ഒരു ബോഡിക്ക് നാട്ടിലേക്ക് എത്തിക്കാൻ കൊടുക്കേണ്ടത്.
തങ്ങളുടെ പൗരന്മാർ മരണപ്പെട്ടാൽ പാക്കിസ്ഥാനും ബംഗ്ലാദേശും സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇതിനായി ഈ രാജ്യങ്ങളിൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനകമ്പനികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയും ഈ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാലാകാലങ്ങളിലുള്ള കേന്ദ്ര സർക്കാരുകൾക്ക് പ്രവാസി സംഘടനകൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. സൗജന്യം തന്നില്ലെങ്കിലും, അപമാനിക്കരുതെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
തൂക്കി നോക്കല്‍ ഒഴിവാക്കികൊണ്ട്  30 വയസിന് താഴെയുള്ളവരുടെ മൃതദേഹങ്ങള്‍ക്ക് 1000 ദിർഹവും മുകളിലുള്ളവർക്ക് 1500 ദിർഹവും നിശ്ചിത ഫീസ് ഈടാക്കാമായിരുന്നു ഈ ആവശ്യം പലവട്ടം ആധികൃതരുടെ മുന്നിൽ വെച്ചുവെങ്കിലും ഒരു കാര്യവും ഇതുവരെ ഉണ്ടായിട്ടില്ലെ. ആട്ടും തുപ്പും കഠിനമായ ചൂടുമൊക്കെ സഹിച്ച്, കിട്ടുന്നത് മിച്ചം വെച്ച്, സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ മാസം തോറും അയക്കുന്ന പണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.  4.25 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നമ്മുടെ രാജ്യത്തേക്കയച്ചത്. കേരളത്തിലേക്ക് മാത്രം 70000 കോടി രൂപയോളമാണ് വിദേശ നാണ്യം പറന്നെത്തുന്നത്. എന്നിട്ടും നമ്മുടെ  സര്‍ക്കാര്‍ അധികൃതര്‍  പ്രവാസികളുടെ കാതലായ വിഷയങ്ങളോട്  മുഖം തിരിക്കുകയാണെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.