‘നോ ടു സാലറി ചലഞ്ച്’; സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ട ജീവനക്കാരന് സ്ഥലംമാറ്റം

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന  സര്‍ക്കാര്‍ നിലപാടിനെതിരെ  സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ട ജീവനക്കാരന് സ്ഥലംമാറ്റം. സാലറി ചലഞ്ച് ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ അനില്‍ രാജിനെതിരെയാണ് നടപടി.  സി.പി.എം അനുകൂല സംഘടനാ പ്രവര്‍ത്തകനായ അനില്‍ രാജിനെ ധനവകുപ്പ് സ്ഥലം മാറ്റി.

സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ശമ്പളം നല്‍കാനാവില്ലെന്ന് അനില്‍ വകുപ്പിനെയും സംഘടനയെയും അറിയിച്ചു. നോ ടു സാലറി ചലഞ്ച് എന്ന പ്രസ്താവന ഫേസ് ബുക്കിലും വാട്സ് ആപിലും അയക്കുകയും ചെയ്തു. ഇത് പിന്നീട് നീക്കിയെങ്കിലും നടപടി എടുക്കുകയായിരുന്നു. സെക്രട്ടറിയേറ്റിന് പുറത്തുള്ള ദേശീയ സമ്പാദ്യ പദ്ധതിയുടെ ഡയറക്ടറേറ്റിലേക്ക് അനില്‍ രാജിനെ സ്ഥലം മാറ്റുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സ്ഥലംമാറ്റത്തിന് മറ്റു കാരണങ്ങളില്ലെന്ന വിശദീകരണമാണ് ധനമന്ത്രിയുടെ ഓഫീസ് നല്‍കുന്നത്.