കൂടുതൽ സുരക്ഷാ സംവിധാനങ്ങള്‍ ഉൾപ്പെടുത്തി ഡ്രൈവിംഗ് ലൈസൻസുകൾ ഹൈടെക് ആക്കുന്നു

തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സാരഥി പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കും. നിലവില്‍ മൂന്നിടങ്ങളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. അത് സംസ്ഥാനമൊട്ടാകെ വ്യാപിക്കാനാണ് തീരുമാനം.

പ്രധാനമായും ആറ് മാറ്റങ്ങളോടെയാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സ് അവതരിപ്പിക്കുന്നത്. ക്യൂ ആര്‍ കോഡ്, മൈക്രോ ടെക്‌സ്റ്റ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങള്‍ കാര്‍ഡില്‍ ഉണ്ടാകും. കൂടാതെ വ്യക്തിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡിലുണ്ടാവും.

നിലവില്‍ 80 ലക്ഷത്തോളം കാര്‍ഡുകള്‍ പ്ലാസ്റ്റിക് കാര്‍ഡുകളിലേക്ക് മാറേണ്ടി വരും. തിരുവനന്തപുരം ജില്ലയിലെ  കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ,ആലപ്പുഴ എന്നീ  ആര്‍ടി ഓഫീസ് പരിധിയില്‍ പെടുന്നവര്‍ക്കാണ്  ഇത്തരം ലൈസന്‍സ്  വിതരണം ചെയ്യുന്നത്. ഇളം മഞ്ഞ ,പച്ച, വയലറ്റ് നിറങ്ങള്‍ കൂടിച്ചേര്‍ന്ന നിറത്തിലുള്ള രൂപ കല്‍പ്പനയാണ് മറ്റൊരു പ്രത്യേകത. സംസ്ഥാനസര്‍ക്കാറിന്‍റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ മുന്‍വശത്ത് കാണത്തക്ക രീതിയിലാണ് പുതിയ കാര്‍ഡിന്‍റെ രൂപകല്പന. പിറകുവശത്താണ് ക്യു.ആര്‍ കോഡ്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. മാത്രമല്ല, ലൈസന്‍സ് നമ്പര്‍, മോട്ടോര്‍ വാഹനവകുപ്പിന്‍റെ മുദ്ര എന്നിവയും കാര്‍ഡിന്റെ ഇരുവശങ്ങളിലും ഉണ്ടാകും.