‘മീശ’ നോവലിന് നിരോധനമില്ല : ഹർജി തള്ളി സുപ്രീം കോടതി

ദില്ലി: ‘മീശ’ നോവൽ നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ ലംഘനമാണെന്നും വിധിയിൽ കോടതി പറഞ്ഞു. നോവലിസ്റ്റ് എസ് ഹരീഷിന്റെ മീശ നോവലിന്റെ വിവാദ ഭാഗത്തിൽ സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നൂവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.

സൃഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗത്തെ എടുത്തല്ല മറിച്ച് പുസ്തകത്തിൻറെ മുഴുവൻ ആശയമാണ് പരിഗണിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. എഴുത്തുകാരൻറെ സ്വാതന്ത്ര്യത്തിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മീശ നോവൽ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നു, തുടർന്ന് വിവിധ കോണുകളിൽ നിന്ന് നോവലിസ്റ്റ് എസ് ഹരീഷിന് പിന്തുണ ലഭിച്ചപ്പോൾ ഡിസി ബുക്‌സ് നോവൽ പ്രസിദ്ധീകരിക്കുകയായിരുന്നു.