എലിപ്പനി ബാധിച്ച് ഇതുവരെ 53 മരണം; 13 ജില്ലകളിൽ അതീവ ജാഗ്രത നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനിബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയതോടെ സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നലെ മാത്രം തൊണ്ണൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായി ചികില്‍സയിലായിരുന്ന 13 പേര്‍ മരിച്ചതോടെ മരണ സംഖ്യ 53 ആയി ഉയര്‍ന്നു. ഓഗസ്റ്റ് മുതൽ ഇന്നലെ വരെ 269 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 651 പേര്‍ രോഗ ലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയവർക്ക് ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്‌തെങ്കിലും പലരും അത് കഴിക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ ക്യാമ്പുകളിൽ നിന്നും മടങ്ങിയവർ വീടും പരിസരവും വൃത്തിയാക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

മലിനജലത്തിൽ ഇറങ്ങുവർ ഡോക്‌സി സൈക്ലിൻ പ്രതിരോധമരുന്ന് കഴിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും എല്ലായിടത്തും ഇത്തരം ഗുളികകൾ ലഭ്യമല്ലന്നും പരാതിയുണ്ട്. ജില്ലയിൽ വെള്ള പ്പൊക്കമുണ്ടായ കക്കോടി കണ്ണാടിക്കൽ പൂനൂർപുഴയുടെ പ്രദേശങ്ങൾ, മലയോര പ്രദേശങ്ങൾ എിവിടങ്ങളിൽ ക്യാമ്പിൽ നിന്നും തിരിച്ചുമടങ്ങിയവർ എല്ലാം വേണ്ടവിധത്തിലുള്ള സുരക്ഷ സംവിധാനങ്ങളും, നിർദ്ദേശങ്ങളും പാലിക്കാതെയാണ് ശുചീകരണം ഉൾപ്പടെ നടത്തിയത്.

എലിപ്പനി ബാധിതരെ കിടത്താൻ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജക്കിക്കിയിട്ടുണ്ട്. വെന്‍റിലേറ്റര്‍ അടക്കം സൗകര്യങ്ങളും ആശുപത്രികളിലൊരുക്കിയിട്ടുണ്ട്. ശക്തമായ പനി, തലവേദന അടക്കം ലക്ഷണങ്ങള്‍ ഉണ്ടായാൽ ഉടന്‍ വൈദ്യ സഹായം തേടണമെന്ന മുന്നറിയിപ്പുണ്ട്.