മണിയാർ ഡാം അതീവ അപകടാവസ്ഥയിൽ

പത്തനംതിട്ട: പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ പത്തനംതിട്ട ജില്ലയിലെ മണിയാർ ഡാം അപകടാവസ്ഥയിൽ. പ്രളയത്തിൽ മണിയാർ ഡാം കവിഞ്ഞ് വെള്ളമൊഴുകുന്ന സ്ഥിതിയായിരുന്നു. അഞ്ച് ഷട്ടറുകളിൽ നാലും പൂർണമായി തുറന്നെങ്കിലും രണ്ടാമത്തെ ഷട്ടർ ഉയർത്താൻ സാധിച്ചില്ല. ഷട്ടറിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് കോൺക്രീറ്റ് പാളി അടർന്നുമാറി. ഡാമിന് അടിയന്തിരമായി പരിഹരിക്കേണ്ട കേടുപാടുകൾ ഉണ്ടെന്നും ഇത് പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തം ഉണ്ടാകുമെന്നും സ്ഥലം സന്ദർശിച്ച ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ കെ എച്ച് ഷംസുദ്ദിൻ വ്യക്തമാക്കി

ഒന്നാമത്തെ ഷട്ടർ അടച്ചിട്ടുണ്ടെങ്കിലും വെളളം ശക്തമായി പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇവിടെയും കോൺക്രീറ്റ് അടർന്നു മാറിയിട്ടുണ്ട്. കനാലിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂർണമായും ഇല്ലാതാവുകയും ഗർത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഡാമിന് ഉടനടി പരിഹരിക്കേണ്ട തകരാറുണ്ടെങ്കിലും ഇപ്പോൾ സ്ഥിതി ഗുരുതരമല്ലെന്ന് സ്ഥലം സന്ദർശിച്ച  കെ എച്ച് ഷംസുദ്ദീൻ വിലയിരുത്തി. എന്നാൽ തകരാർ പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.