തിരുപ്പതി ക്ഷേത്രത്തിലെ മുടി ലേലം: 7.84 കോടി രൂപ വരുമാനം

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ മുടി ലേലം ചെയ്തതിലൂടെ ലഭിച്ചത് 7.84 കോടി രൂപ. കഴിഞ്ഞമാസം 5600 കിലോ മുടി ലേലത്തിൽ വിറ്റുപോയതോടെയാണ് ഇത്രയും തുക ലഭിച്ചത്. മുടിയുടെ നീളത്തിന് അനുസരിച്ച് മൂന്നു ഗ്രേഡായി തിരിച്ചും വെള്ള മുടിയുമാണ് ലേലത്തിന് വെച്ചത്. 31 ഇഞ്ചിൽ കൂടുതൽ നീളമുള്ളത് ഒന്നാം ഗ്രേഡും 16 മുതൽ 30 ഇഞ്ച് വരെ നീളമുള്ളത് രണ്ടാം ഗ്രേഡും 10 മുതൽ 15 ഇഞ്ച് വരെ നീളമുള്ളത് മൂന്നാം ഗ്രേഡുമായാണ് മുടി തരംതിരിച്ചത്.

8300 കിലോ എ ഗ്രേഡ് മുടിയാണ് ഇലേലത്തിൽവെച്ചത്. ഇതിന് കണക്കാക്കിയിരുന്ന അടിസ്ഥാന വില കിലോയ്ക്ക് 22494 രൂപയായിരുന്നു.  1600 കിലോ മുടി 3.56 കോടി രൂപയ്ക്ക് വിറ്റുപോയി. 37800 കിലോ രണ്ടാം ഗ്രേഡ് മുടി കിലോയ്ക്ക് 17223 രൂപയ്ക്ക് ലേലത്തിന് വെച്ചു. ഇതിൽ 2000 കിലോ മുടി 3.44 കോടി രൂപയ്ക്ക് ലേലം ചെയ്തു. 800 കിലോഗ്രാം മൂന്നാം ഗ്രേഡ് മുടിയാണ് ലേലത്തിൽവെച്ചത്. ഇതിന് കിലോയ്ക്ക് 3014 രൂപയാണ് അടിസ്ഥാന വിലയായി കണക്കാക്കിയിരുന്നത്. ഈ ഇനത്തിൽ 24.11 ലക്ഷം രൂപയും ലഭിച്ചു.