നോട്ടുനിരോധനം; മോഡി രാജ്യത്തോട് മാപ്പ് പറയണം :  ഇൻകാസ് 

ദുബായ്: ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയും കുഴപ്പത്തിലാക്കുകയും ചെയ്ത നോട്ടുനിരോധനം ഒരു വിപത്താണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തോട് മാപ്പ് പറയണമെന്ന് ഇൻകാസ്  യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വിവരമനുസരിച്ച് നോട്ടുനിരോധനകാലത്ത് പ്രചാരത്തിലുണ്ടായിരുന്നതില്‍ 99.3 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയിരിക്കുന്നു.
നൂറുകണക്കിന് പേരുടെ ജീവന്‍ അപഹരിക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ചെറുകിട വ്യാപാരം തകര്‍ക്കാനും അസംഘടിത മേഖലയിലെ കോടിക്കണക്കിനാളുകളെ പ്രതിസന്ധിയിലേയ്ക്ക് തള്ളിയിടാനും മാത്രമേ നോട്ടുനിരോധനം ഉപകരിച്ചുള്ളു എന്നാണ് വ്യക്തമായിരിക്കുന്നത്. കള്ളപ്പണക്കാര്‍ പ്രയാസത്തിലായെന്നും തീവ്രവാദികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പണം തടസപ്പെട്ടുവെന്നുമുള്ള പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അവകാശവാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
പ്രവാസി ഇന്ത്യക്കാര്‍ തിരികെ കൊടുത്തിട്ടില്ലാത്ത എത്ര തുക ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് വിശദീകരിക്കണമെന്നും,   നോട്ടുനിരോധനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 16 ലക്ഷം കോടിയെന്ന കണക്ക് ഇപ്പോള്‍ എങ്ങനെ 19 ലക്ഷം കോടിയായി മാറിയെന്നതും ആര്‍ബിഐ വിശദീകരിക്കേണ്ടതുണ്ടെന്ന് ഇൻകാസ് സെക്രട്ടറി ആവശ്യപ്പെട്ടു.