നോട്ട് നിരോധനം: മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: നോട്ടു നിരോധത്തിന് ശേഷം ബാങ്കുകളിൽ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ എണ്ണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇത്തവണത്തെ വാർഷിക റിപ്പോർട്ടിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ അവകാശവാദങ്ങളും നുണ ആണെന്ന് വ്യക്തമായതായിയെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനം പ്രഖ്യാപിച്ച് സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദിപ് സുര്ജെവാല ആവശ്യപ്പെട്ടു. കള്ളപ്പണം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്‍റെ വാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് തെളിഞ്ഞതായി സിപിഐയും പ്രതികരിച്ചു.

2016 നവംബര്‍ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കുമ്പോള്‍ വിനിമയ രംഗത്തുണ്ടായിരുന്നത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. 500 ന്‍റെയും 1000 ത്തിന്‍റെയും അസാധുവാക്കിയ നോട്ടുകളില്‍  99.30  ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയതായിയാന്നാണ് റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഇതോടെ നോട്ട് ആസാധുവാക്കലിലൂടെ കള്ളപ്പണം ഇല്ലാതാക്കാനായെന്ന കേന്ദ്ര സര്‍ക്കാരിന്‍രെ വാദമാണ് പൊളിഞ്ഞത്.