പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തും. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം 29ന് ഉച്ചയ്ക്ക് തിരികെ പോകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാളെ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോകും. അവിടെ ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം ആലപ്പുഴയില്‍ ദുരിതബാധിത ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്ന് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ക്യാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെ.പി.സി.സി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ ഇരുപത് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധിക്ക് കൈമാറും. ആലപ്പുഴയില്‍ വിശ്രമിച്ചശേഷം ഹെലികോപ്ടറില്‍ ചാലക്കുടിയിലെത്തി ദുരിതബാധിതരെ സന്ദര്‍ശിക്കും. തുടര്‍ന്ന് രാഹുല്‍ ഗാന്ധി റോഡുമാര്‍ഗം ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും.

29 ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട് എത്തി അവിടെ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 നോടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.