ചത്ത മൃഗങ്ങളെ ഇനിയും മറവ് ചെയ്യാനായിട്ടില്ല: പ്രളയത്തിന് പിന്നാലെ പകർച്ചവ്യാധി ഭീഷണി

തിരുവനന്തപുരം: പ്രളയത്തിൽ എട്ട് ലക്ഷത്തോളം മൃഗങ്ങൾ ചത്തുവെന്നാണ് സർക്കാരിന്റെ കണക്ക്. പത്തനംതിട്ട, വയനാട്, തൃശൂർ ജില്ലകളിലാണ് ഏറെയും ചത്തൊടുങ്ങിയത്. ചത്ത മൃഗങ്ങളെ കത്തിക്കരുതെന്നും, ആറടി താഴ്ചയിൽ കുഴിച്ചിടണമെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശം. ചെന്നെത്താൻ പറ്റാത്ത തുരുത്തുകളിൽ കന്നുകാലികളുടെ ജഡം സംസ്‌കരിക്കാനായിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു.

ശുചിത്വമിഷനുമായി ചേർന്ന് ചത്ത കന്നുകാലികളെ മറവ് ചെയ്യാനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ മറവ് ചെയ്യാനാണ് തീരുമാനം. എന്നാൽ വളർത്തുമൃഗങ്ങളുടെ ഉടമസ്ഥരിലധികവും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനാൽ വിവരങ്ങൾ പൂർണ്ണമായും ലഭ്യമായിട്ടില്ല. അതിനാൽ പദ്ധതിയും ഉദ്ദേശ്യലക്ഷം കാണുന്നില്ല.

എറണാകുളം, തൃശൂർ ജില്ലകളിൽ ഈ പ്രതിസന്ധിയുണ്ട്. പകർച്ചവ്യാധികൾക്കുള്ള സാധ്യതയിലേക്കാണ് സാഹചര്യം വിരൽചൂണ്ടുന്നത്. നാൽപതിനായിരത്തോളം മൃഗങ്ങൾ ചത്ത വയനാട്ടിൽ പകുതിയോളം ജഡം പുഴകളിൽ ഒഴുക്കി. ഉദ്യോഗസ്ഥരുടെ അറിവോടെയാണിതെന്ന് പ്രളയബാധിതർ പറയുന്നു.