ഡാം തുറന്ന് വിട്ടതിൽ പാളിച്ചയെന്ന് രാജു എബ്രഹാം

പത്തനംതിട്ട: സംസ്ഥാനത്തെ പ്രളയക്കെടുതിക്ക് കാരണം ഡാമുകൾ തുറന്ന് വിട്ടതിലെ പാളിച്ചയാണെന്ന് രാജു എബ്രഹാം. മുന്നറിയിപ്പിന് മുൻപ് റാന്നി വെള്ളത്തിലായി. പാളിച്ച പറയാതാരിക്കാൻ കഴിയില്ലെന്ന് രാജു എബ്രഹാം പറഞ്ഞു. ഡാം തുറക്കുന്നതിൽ ജാഗ്രത കാട്ടാത്തവരെ പ്രൊസിക്യൂട്ട് ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

ഡാം മാനേജ്മെന്റിലെ പാളിച്ചയാണ് കേരളത്തിലെ മഹാപ്രളയത്തിന് കാരണമെന്ന് വിമർശനങ്ങൾ ഉയരുന്നു. കെഎസ്ഇബിയുടെ അത്യാർത്തിയും വിനയായെന്ന് ആരോപണങ്ങളുണ്ട്. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡാം തുറന്നുവിടുന്നത് സംബന്ധിച്ച് പാളിച്ച ഉണ്ടായിട്ടില്ലെന്ന് ഡാം സുരക്ഷാ അതോറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ പറഞ്ഞു. ഇടുക്കിയിലെ ജലമൊഴുക്ക് നിയന്ത്രിച്ചത് പ്രളയത്തിന്റെ ആഘാതം കുറച്ചു. ഡാം നേരത്തെ തുറന്നെങ്കിൽ നെടുമ്പാശേരി നേരത്തെ അടയ്ക്കേണ്ടി വരുമായിരുന്നു.

ഇടുക്കിയിലടക്കം ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ല. ഡാമുകൾ ഒന്നിച്ചു തുറന്നതോടെ കാര്യങ്ങൾ കൈവിട്ടു. ബാണാസുര സാഗർ തുറന്ന് വിട്ടത് മുന്നറിയിപ്പ് പോലും നൽകാതെയാണ്. ബാണാസുര സാഗർ തുറന്നത് ഏഴ് പഞ്ചായത്തുകളെ വെള്ളത്തിലാക്കി. ശബരിഗിരി പഞ്ചായത്തിലെ മൂന്ന് ഡാമുകളും ഒന്നിച്ച് തുറന്നു. ഇത് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും പ്രളയത്തിന് കാരണമായി.

ഡാമുകൾ തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു. ഡാമുകൾ തുറന്നുവിട്ടതിൽ പാളിച്ച സംഭവിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.