പ്രളയക്കെടുതിയിൽ സഞ്ചാരികളൊഴിഞ്ഞ് ഇടുക്കി

ഇടുക്കി: ദിവസവും ആയിരങ്ങൾ ഒഴുകിയെത്തിയിരുന്ന മനോഹര ദേശമാണ് ഇടുക്കി. എന്നാൽ പ്രളയക്കെടുതി സാധാരണക്കാരൻറെ ജീവിതത്തിനൊപ്പം ഇടുക്കിയുടെ വിനോദസഞ്ചാരമേഖലയെയും തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു. മഴക്കെടുതിയിൽ ജില്ലയിൽ നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു. ടൂറിസ്റ്റുകൾ ഉൾപ്പെടെ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന സർക്കാർ നിർദേശമുണ്ട്. ഇതും ടൂറിസം മേഖല ശൂന്യമാവാൻ കാരണമായി.

ദിവസേന ശരാശരി അയ്യായിരം ടൂറിസ്റ്റുകൾ വരെ മൂന്നാറിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ തീർത്തും ഒറ്റപ്പെട്ടനിലയിലാണ് മൂന്നാർ. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും റോഡുകൾ പൂർണമായും തകർന്നതോടെ മൂന്നാറിന് ഇപ്പോൾ പുറംലോകവുമായി ഒരു ബന്ധവുമില്ല. ലോഡ്ജുകളും റിസോർട്ടുകളും കാലിയാണ്. മാട്ടുപ്പെട്ടി, രാജമല, പഴയ മൂന്നാർ ഹൈഡൽ ഉദ്യാനം എന്നിവയൊക്കെ അടച്ചിട്ടിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ പതിനായിരങ്ങൾ എത്തിയിരുന്ന വാഗമൺ മൊട്ടക്കുന്നുകൾ, കോലാഹലമേട്ടിലെ ആത്മഹത്യാ മുനമ്പ്, പൈൻവാലി, ഓർക്കിഡ് ഫാം എന്നിവിടങ്ങളിലേക്ക് ഇപ്പോൾ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല.