സംസ്ഥാനത്തെ വിഴുങ്ങിയ മഹാപ്രളയത്തിനൊടുവിൽ ദുരന്തചിത്രങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്

കൊച്ചി: സംസ്ഥാനത്തെ വിഴുങ്ങിയ മഹാപ്രളയത്തിനൊടുവിൽ ദുരന്തചിത്രങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്. ആയിരക്കണക്കിന് വളർത്തുമൃഗങ്ങളാണ് ചത്തൊടുങ്ങിയത്. എറണാകുളം പെരുമ്പാവൂരിനടുത്ത് പെരിയാറിലെ വെളളമിറങ്ങിയപ്പോൾ കണ്ട കാഴ്ച പശുവും പോത്തും എരുമയും അടക്കം നിരവധി വളർത്തു മൃഗങ്ങൾ ചത്തു കിടക്കുന്നതായിരുന്നു. പലതും അഴുകിത്തുടങ്ങിയിരിക്കുന്നു. ദൂരദിക്കുകളിൽ നിന്ന് പ്രളയത്തിൽ ഒഴുകി വന്ന് അടിഞ്ഞതാണ്. ജഡം അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ രോഗങ്ങൾ പടരും. വികാരഭരിതമായിട്ടാണ് പലരും ഇത്തരം കാഴ്ചകളോട് പ്രതികരിച്ചത് .

സംസ്ഥാനത്തൊട്ടാകെ പ്രളയം ബാധിച്ചിടത്തെല്ലാം ഇത്തരം കാഴ്ചകളുണ്ട്. വീടുകളുടെ മുറ്റത്ത് കെട്ടിയിട്ടിരുന്നവ പലതും വെളളം ഇരച്ചുകയറിയപ്പോൾ മുങ്ങിച്ചത്തു. നായ്ക്കളെ മാത്രമാണ് അപൂർവം ചിലർക്ക് രക്ഷിക്കാനായത്. വെളളം ഉയർന്നപ്പോൾ മരണ വെപ്രാളത്തിൽ രക്ഷപെടാൻ ശ്രമിച്ച നിരവധി വളർത്തുമൃഗങ്ങൾ വീടുകളുടെ കിണറുകളിൽ വീണ് ചത്തിട്ടുണ്ട്. വെളളം കൂടുതൽ ഇറങ്ങുന്നതോടെ വേദനിപ്പിക്കുന്ന ഇത്തരം കാഴ്ചകൾ കൂടുതൽ തെളിയും.