ശമനമില്ലാതെ മഹാപ്രളയം; ഇന്ന് 14 മരണം

തിരുവനന്തപുരം: കനത്ത മഴയിലും മഴക്കെടുതിയിലും സംസ്ഥാനത്ത് കഴിഞ്ഞ 17 ദിവസത്തിനിടെ മരിച്ചത് 164 പേർ. കഴിഞ്ഞ മൂന്നുദിവസത്തിടെ മാത്രം 119 പേർ മരിച്ചു. ഇന്നുമാത്രം 14 ജീവനുകൾ പൊലിഞ്ഞു. മഹാപ്രളയത്തെ സൈന്യത്തിൻറെ സഹായത്തോടെ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കേരളം.

പ്രളയക്കെടുതി രൂക്ഷമായ ആലുവ, ചാലക്കുടി, പത്തനംതിട്ട, പന്തളം ഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയ ആയിരങ്ങളെ രക്ഷപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുന്നു. പ്രളയബാധിത മേഖലകളിൽ ഭക്ഷണപ്പൊതികളെത്തിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ദേശീയ സംസ്ഥാന പാതകളിൽ വെള്ളം കയറിയതിനാൽ എറണാകുളത്ത് നിന്ന് വടക്കൻ കേരളത്തിലേക്കുള ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. മഹാപ്രളയത്തിൽ മുങ്ങിയ എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ രാവിലെതന്നെ രക്ഷാപ്രവർത്തനം സജീവമായി. സൈന്യത്തിൻറെ 23 ഹെലികോപ്റ്ററുകളും നാന്നൂറിലധികം ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാട്ടുകാരും മൽസ്യതൊഴിലാളികളും എല്ലാ സഹായവുമായി ഒപ്പം കൂടി.

ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര് പാലത്തിൽ കുടുങ്ങിയെങ്കിലും പിന്നീട് സുരക്ഷിതമായി മാറ്റി. കുണ്ടൂരിൽ 5000പേർ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. സമാന അനുഭവം ആലങ്ങാട്ടെ ക്യാംപിനുമുണ്ടായി.