മഴയ്ക്ക് നേരിയ ശമനമുണ്ടാകും; കാലാവസ്ഥ വിദഗ്ധർ

കൊച്ചി: ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായതുപോലുള്ള വ്യാപക മഴ ഇന്ന് പെയ്‌തേക്കില്ല. രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമായി നടത്താൻ മഴ മാറി നിൽക്കുന്നത് സഹായിക്കും. ഇതുവരെ പെയ്ത മഴ വളരെ കൂടുതലായതിനാൽ നിലവിൽ ചെറിയ മഴ പോലും പ്രശ്‌നം ഉണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കടുത്ത ജാഗ്രത തുടരുന്നത്.

ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ മാറി നിൽക്കുകയാണ്. എറണാകുളം ജില്ലയിലും മഴക്ക് കുറവ് വന്നിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം പല മേഖലകളിലും കാലാവസ്ഥയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധർ പ്രവചിക്കുന്നുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചയ്ക്ക് ശേഷം മഴയിൽ കാര്യമായ കുറവ് ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ഒഡീഷ മേഖലയിൽ നിന്നിരുന്ന ന്യൂനമർദ്ദം മധ്യപ്രദേശിലേക്ക് നീങ്ങി ശക്തികുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി കൊങ്കൺ, ഗോവ, രാജസ്ഥാൻ, മധ്യപ്രദേശ് മേഖലകളിൽ അടുത്ത 24 മണിക്കൂർ മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത 24 മണിക്കൂർ നേരത്തേക്ക് വടക്കൻ കേരളം, കർണാടകം, ലക്ഷദ്വീപ് സമുദ്രമേഖലയിൽ മണിക്കൂറിൽ 35 മുതൽ 45 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നിട്ടുണ്ട്. തെക്കൻ കേരളത്തിലും മണിക്കൂറിൽ 55 മൈൽ വരെ വേഗയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പ്രവചനം ഉണ്ട്.
മീൻപിടിക്കാൻ പോകുന്നവർ ജാഗ്രത പാലിക്കണം.