പ്രളയം നിയന്ത്രണാതീതം: ഇന്നും എട്ടിടത്ത് കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിലെല്ലാം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പെരിയാർ കരകവിഞ്ഞതോടെ എറണാകുളം ജില്ലയുടെ പലഭാഗങ്ങളുംവെള്ളത്തിനടിയിലായി. കൊച്ചി കായലിൽ ജലനിരപ്പ് ഉയരുന്നതിനാൽ പെരിയാർ തീരത്തുള്ള ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. പല സ്ഥലത്തും ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി. പെരിയാർ ചാലക്കുടി പുഴകളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്. 75,000 ത്തോളം വീടുകൾ വെള്ളത്തിനടിയിലായെന്നാണ് പ്രാഥമിക നിഗമനം
പത്തനംതിട്ടയും ആലുവയും ചാലക്കുടിയും വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും വെള്ളം രണ്ട് നില കെട്ടിടത്തിൻറെ ഉയരത്തിൽ എത്തി. പത്തനംതിട്ടയിലെ റാന്നിയടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇവിടെ രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടില്ല.
ആറന്മുള ആറാട്ടുപുഴയിൽ വൃദ്ധ വീട്ടിനുള്ളിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. രക്ഷപ്പെടാനായി രണ്ടാം നിലയിലേക്ക് കയറുമ്പോൾ കാൽ വഴുതി വീണായിരുന്നു അപകടം.
ഇടുക്കിയിലെ പല ഗ്രാമ പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിൽ തുടരുകയാണ്. മൂന്നാർ മൂന്നാം ദിവസവും വെള്ളത്തിനടിയിൽ തന്നെയാണ്. വൈദ്യുതിയും വാർത്താവിനിമയ ബന്ധങ്ങളും നിലച്ചതിനാൽ മൂന്നാറുമായുള്ള എല്ലാ ബന്ധവും ഇല്ലാതായി. ഇടുക്കിയിലെ പ്രധാനറോഡുകളെല്ലാം മണ്ണിടിഞ്ഞ് വീണ് തടസ്സപ്പെട്ടു.
വെള്ളം പൊങ്ങിയതോടെ റോഡ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലുവ ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. പാലക്കാട് തൃശൂർ ദേശീയപാതയിൽ കുതിരാനിലടക്കം പലയിടത്തും മണ്ണിടിഞ്ഞു. ആലുവ കന്പിനിപ്പടിയിലും ദേശീയപാതയിലേക്ക് വെള്ളം കയറി.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു