കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു

കൊച്ചി : കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മെട്രോയിൽ ഇന്ന്സൗ ജന്യയാത്രയാണ് ഒരുക്കുന്നത്.അതേസമയം ആലുവയിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകളും വള്ളങ്ങളും ഇറക്കി.

ആലുവ – അങ്കമാലി റൂട്ടിൽ വെള്ളം കയറി വാഹന ഗതാഗതവും നിർത്തിവച്ചു. മണപ്പുറത്തുള്ള ശിവക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങി. പെരിയാറിൽ ജലനിരപ്പ് ഇനിയും ഉയരുമെന്നു മുന്നറിയിപ്പുണ്ട്. ആലുവയിൽ ഇപ്പോൾ വെള്ളമെത്തിയതിന്റെ അര കിലോമീറ്റർ പരിധിയിലുള്ളവർ ഒഴിഞ്ഞു പോകണമെന്നു നിർദ്ദേശം നൽകി.

കനത്ത മഴയെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ നഗരം ഏതാണ്ട് പൂർണമായും വെള്ളത്തിലായ നിലയിലാണ്. ഏലൂർ, കടുങ്ങല്ലൂർ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നാലര മണിക്കൂർ കൊണ്ട് രണ്ട് അടിയോളമാണു വെള്ളമുയർന്നത്. റെയിൽവെ പാലത്തിനു സമീപം ജലനിരപ്പ് ആശങ്കാജനകമാംവിധം ഉയർന്നതിനെ തുടർന്ന് എറണാകുളം – ചാലക്കുടി റൂട്ടിൽ റെയിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്നു രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്നു ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും രക്ഷപ്പെടുത്തി. ആലുവ തുരുത്തിലെ ചില വീടുകൾ ഒറ്റപ്പെട്ടതോടെ ഇവിടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടരുകയാണ്. ആലുവയ്ക്ക് പടിഞ്ഞാറുള്ള പറവൂർ, കുന്നുകര, ചെങ്ങമനാട് തുടങ്ങിയ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമായി.