പെരിയാർ കരകവിഞ്ഞു; ദേശീയപാത വെള്ളത്തിനടിയിലായി

ആലുവ: പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പെരിയാർ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയിൽ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാർ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാൻ ആരംഭിച്ചതോടെ കൊച്ചി നഗരത്തിലേക്കും വെള്ളപ്പൊക്ക ഭീഷണി പടരുകയാണ്. പെരിയാർ പലയിടത്തും വഴിമാറിയൊഴുകി റെയിൽ ഗതാഗതവും താറുമാറായി. പെരിയാറിന്റെ കൈവഴികളിലൂടെ കൂടുതൽ മേഖലകളിലേക്ക് ജലം ഇരച്ചെത്തുകയാണ്. ദേശീയപാതയിലും ദുരിതാശ്വാസ ക്യാമ്പുകളിലും വരെ വെള്ളം കയറുന്ന സ്ഥിതിയാണ് പെരിയാറിന്റെ കരകളിലുള്ളത്.

ആലുവ കമ്പനിപ്പടിയിൽ ഗതാഗതം പൂർണമായും തകരാറിലായി. മുതിരപ്പാടം മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇരുചക്രഗതാഗതം ഈ മേഖലയിൽ പൂർണമായി വിലക്കിയിരിക്കുകയാണ്. ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ട്രെയിൻ ഗതാഗതവും നിർത്തിവച്ചു. കൊച്ചി മെട്രോയും നിർത്തിവച്ചിരിക്കുകയാണ്. മുട്ടം യാർഡിൽ അടക്കം വെള്ളം കയറി. പല സ്ഥലങ്ങളും വൈദ്യുതി ബന്ധവും വിശ്ചേദിച്ച അവസ്ഥയിലാണ്. മിക്ക പ്രദേശങ്ങളും ഒറ്റപ്പെടുന്ന നിലയാണുള്ളത്.