കനത്ത മഴ: സംസ്ഥാനത്തെ റെയിൽ റോഡ് ഗതാഗതം സ്തംഭിക്കുന്നു

തിരുവനന്തപുരം: കനത്തമഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ റെയിൽ റോഡ് ഗതാഗതം സ്തംഭിക്കുന്നു. റെയിൽ പാളങ്ങളിൽ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് നൽകുന്നത് നിർത്തിവെച്ചു.
സത്തേൺ റെയിൽവേ ഡിവിഷനിൽ അഞ്ച് ട്രെയിനുകൾ പൂർണമായും റദ്ദാക്കി.

എറണാകുളം ജംങ്ഷൻ- ആലപ്പുഴ പാസ്സഞ്ചർ, ആലപ്പുഴ എറണാകുളം പാസ്സഞ്ചർ, എറണാകുളം ജംങ്ഷൻ കോട്ടയം പാസ്സഞ്ചർ, കോട്ടയം എറണാകുളം ജംങ്ഷൻ പാസ്സഞ്ചർ, പാലക്കാട് എറണാകുളം ജംങ്ഷൻ പാസ്സഞ്ചർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആലുവയ്ക്കും ചാലക്കുടിക്കുമിടയിൽ ട്രെയിൻ ഗതാഗതം നിർത്തി വെച്ചിരിക്കുകയാണ്. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി.

ട്രിവാൻട്രം-മംഗളൂരു മാംഗളൂർ എക്സ്പ്രസ് ചാലക്കുടിയിൽ നിർത്തിയിട്ടിരിക്കുകയാണ്. ഏറനാട് എക്സ്പ്രസ് ഹരിപ്പാട് പിടിച്ചിട്ടിരിക്കുകയാണ്. പരശുറാം എക്സ്പ്രസ് കൊയിലാണ്ടിയിൽ പിടിച്ചിട്ടു. മംഗള എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടു. ഈ ട്രെയിനുകൾ എപ്പോൾ പുറപ്പെടും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കുർള-നേത്രാവതി വണ്ടി കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചേക്കും. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് നിരവധി ആളുകളാണ് വഴിയിലും റെയിൽവേ സ്റ്റേഷനിലും കുടുങ്ങി കിടക്കുന്നത്. കൊച്ചി മെട്രോ സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്..

പല സ്ഥലങ്ങളിലും ബസ് ഗതാഗതവും ഭാഗികമായോ പൂർണമായോ നിലച്ച അവസ്ഥയിലാണ്. തിരുവല്ല എറണാകുളം ഭാഗത്തേക്കുള്ള എം.സി റോഡിൽ ഗതാഗതം ഗതാഗതം നിരോധിച്ചു. ഷൊർണൂർ വഴി പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാൽ ഗതാഗതം സ്തംഭിച്ചു. പല സ്ഥലത്തും ബസ്സോ മറ്റ് വാഹനങ്ങളോ ഇല്ലാത്തത് സ്ഥിതിഗതികൾ രൂക്ഷമാക്കി.