അപ്രതീക്ഷിത വെള്ളപ്പൊക്കം; പകച്ച് തലസ്ഥാനം

തിരുവനന്തപുരം: ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗൗരീശപട്ടം. ജഗതി, കരുമരം കോളനി എന്നിവിടങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലായി. ഗൗരീശപട്ടത്ത് അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയതോടെ പതിനെട്ട് കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ജനപ്രതിനിധികളും രക്ഷാപ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

നെയ്യാറ്റിൻകര ചെമ്പരത്തി വിളയിൽ 15 ഓളം കുടുബങ്ങൾ ഒറ്റപ്പെട്ടു. ഇവരെ പുറത്തെത്തിക്കാനും ശ്രമങ്ങൾ തുടരുകയാണ്. കരമന, കിള്ളിയാറുകൾ കരകവിഞ്ഞൊഴുകിയതോടെ ജനവാസമേഖലകളിൽ വെള്ളം കയറുകയായിരുന്നു. നീരൊഴുക്ക് വർധിച്ചതോടെ അരുവിക്കര ഡാം തുറന്നുവിട്ടു. നെയ്യാർ ഡാമിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ച അവസ്ഥയാണ്. തിരുവനന്തപുരം താലൂക്കിൽ മാത്രം ആറ് ദുരിതാശ്വാസക്യാംപുകൾ തുറന്നു. കാലടി ഹൈസ്‌കൂൾ, കുമാരപുരം, കുന്നുകുഴി, പോങ്ങുമൂട്, പുത്തൻപാലം എന്നിവടങ്ങളിലാണ് ക്യാംപുകൾ.

മുൻകാലത്ത് വെള്ളം കയറാത്ത പലയിടങ്ങളും ഇത്തവണ വെള്ളത്തിനടിയിലായി. ഇരണിയലിനും കുഴുത്തറക്കുമിടയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണ്. കനത്തമഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്നു.