തൂത്തുക്കുടി വെടിവെയ്പ്പ് കേസ്: സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടി വെടിവെയ്പ്പ് കേസ് സി.ബി.ഐക്ക് വിട്ടു. ജസ്റ്റിസുമാരായ സി.ടി. സെൽവം, എ.എം.ബഷീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രദേശവാസികൾ നടത്തിയ സമരത്തിനിടെ പൊലീസ് വെടി വെക്കുകയായിരുന്നു. പോലീസ് വെടിവെയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മെയ് 22 നാണ് വെടിവെയ്പുണ്ടായത്.

നിരോധനാജ്ഞ ലംഘിച്ച് ആളുകൾ അക്രമം നടത്തുകയായിരുന്നുവെന്നും, സമരക്കാർക്കിടയിൽ തീവ്ര സംഘടനകൾ നുഴഞ്ഞു കയറിയെന്നും വേറെ വഴിയില്ലാത്തതിനാൽ വെടി വെക്കുകയായിരുന്നു എന്നുമുള്ള സർക്കാർ വിശദീകരണങ്ങൾ ഹൈക്കോടതി തള്ളി. പൊലീസ് വെടിവെപ്പുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കേസുകളും സിബിഐക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സർക്കാറിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.