ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തത് ഒൻപത് മണിക്കൂർ; അറസ്റ്റ് ഉടനില്ല

ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. പീഡനപരാതിയിൽ പറയുന്ന തീയതിയിൽ കുറവിലങ്ങാട്ടെത്തിയില്ലെന്ന വാദത്തിൽ ബിഷപ്പ് ഉറച്ചു നിന്ന് സാഹചര്യത്തിലാണിത്. എന്നാല്‍ അവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസിലെത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കുറുവിലങ്ങാട് മഠത്തില്‍ താമസിച്ച തീയതിയും ബിഷപ്പിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഡിവൈഎസ്പി സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പരിശോധന നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. ബിഷപ്പിന്റെ മൊബൈല്‍ ഫോണും കംപ്യൂട്ടറിലെ വിവരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. ശാസ്ത്രീയമായ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.