ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ

ഡൽഹി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയായാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് തന്നെ ചോദ്യം ചെയ്യും. കേസിലെ തൊണ്ണൂറ് ശതമാനം തെളിവെടുപ്പും പൂർത്തിയായതായാണ് വിവരം. ബിഷപ്പ് ഹൗസിൽ എത്തി ചോദ്യം ചെയ്യേണ്ട എന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദേശം. ക്രമസമാധാന പ്രശ്‌നം അടക്കമുള്ളവ പഞ്ചാബ് പോലീസ് ഉയർത്തുന്ന സാഹചര്യത്തിലാണിത്. അതിനാൽ തൊട്ടടുത്ത് തന്നെയുള്ള പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യൽ നടക്കുക.

കേസിലെ മൊഴിയെടുപ്പും തെളിവെടുപ്പും അവസാന ഘട്ടത്തിലാണ്. ബിഷപ്പിനോടൊപ്പമുള്ള ചില വൈദികരിൽ നിന്ന് കൂടി അന്വേഷണ സംഘത്തിന് മൊഴിയെടുക്കേണ്ടതുണ്ട്. ഇന്ന് അത് പൂർത്തിയാക്കാനായാൽ ഉച്ചയോടെ തന്നെ അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യും.

ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സാഹചര്യം നിലനിൽക്കെ കഴിഞ്ഞ ദിവസം വിശ്വാസികൾ ബിഷപ്പ് ഹൗസിലേക്ക് കൂട്ടത്തോടെ എത്തിയിരുന്നു. പാസ്റ്ററൽ സെൻററിൽ നിന്ന് മൊഴിയും തെളിവും ശേഖരിച്ച അന്വേഷണ സംഘം ഇന്നലെ കന്യാസ്ത്രീയുടെ ബന്ധുവായ വൈദീകനിൽ നിന്നും മൊഴിയെടുത്തു. വൈദീകനും നിലവിലെ മദർ ജനറാൾ അടക്കമുളള കന്യാസ്ത്രീകളും വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നതിൽ വ്യക്തത തേടിയാണ് പൊലീസ് അമൃത്സറിൽ എത്തിയതെന്നാണ് സൂചന. സിസ്റ്റർ റെജീനയും മറ്റ് രണ്ട് കന്യാസ്ത്രീകളുമായി ഈ പരാതിയിൻമേൽ കൂടിക്കാഴ്ച നടത്തിയതായി വൈദീകൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം മദർ ജനറാൾ അടക്കുള്ള കന്യാസ്ത്രീകൾ നിഷേധിച്ചിരുന്നു