വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും; 25 ഏക്കർ കൃഷി നശിച്ചു

വയനാട്: കടുത്ത മഴക്കെടുതി നേരിട്ട വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടിയത്  ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കുറിച്യർ മലയിൽ ഇന്നലെ രാത്രിയോടെയാണ് ഉരുൾപ്പൊട്ടിയത്. എന്നാൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ, 25 ഏക്കർ കൃഷി നശിച്ചിട്ടുണ്ട്. ഇന്ന് അധികൃതർ എത്തി പരിശോധിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

മക്കിമലയിലെ 325 പേരെയാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഇനിയും ഉരുൾപോട്ടുമോ എന്ന പേടിയോടെ ഇവർ കഴിയുന്നത് അവരുടെ കണ്ണുകളിലെ ഭയം വ്യക്തമാക്കുന്നു. നേരത്തെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപോട്ടലിൽ മലയുടെ ചില ഭാഗങ്ങൾക്ക് വിള്ളലുണ്ടായിട്ടുണ്ട്.

മഴ കുറയുംവരെ ആരും വീടുകളിലേക്ക് പോകരുതെന്നാണ് ജില്ലാ ഭരണകൂടത്തിൻറെ നിർദേശം. 350 പേരാണ് പുതിയിടം കുസുമഗിരി എൽപി സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്നത്. മലയ്ക്കുണ്ടായ വിള്ളൽ ഗുരുതരമെന്ന് റവന്യു ജിയോളജി ഉദ്യോഗസ്ഥർ പറയുന്നു. മഴ അധികമായാൽ വീണ്ടും ഉരുൾപ്പൊട്ടിയേക്കുമെന്ന് മുന്നറിയിപ്പുകൂടി ആയപ്പോൾ ഭയം ഇരട്ടിച്ചു.

നിരവധി സന്നദ്ധ സംഘടനകളാണ് ആശ്വാസവുമായി സ്‌കൂളിലെത്തുന്നത്. റവന്യു തദ്ദേശസ്വയംഭരണ വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവർക്കോപ്പമുണ്ട്. ഏല്ലാവരോടും ആവശ്യപെടുന്നത് ഒരുകാര്യം മാത്രം. ഇനി ഉരുൾപോട്ടാൻ സാധ്യതയുണ്ടോ എന്ന് വേഗത്തിൽ പരിശോധിക്കണം. ഇന്ന് ഉച്ചയ്‌ക്കെത്തുന്ന റവന്യു ജിയോളജി വകുപ്പുകളിലെ വിദഗ്ധ സംഘത്തിലാണ് എല്ലാവരുടെയും പ്രതീക്ഷ.