മഴക്കെടുതി: കേരളത്തിന് കേന്ദ്രത്തിന്റെ 100കോടി രൂപ അടിയന്തിര സഹായം

തിരുവനന്തപുരം: ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. കൂടുതൽ തുക അനുവദിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അടിയന്തിര സഹായമായി 1220 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഉച്ചയോടെയാണ് കേരളത്തിലെത്തിയത്. ഇടുക്കി,എറണാകുളം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയ ശേഷം അദ്ദേഹം എളന്തിക്കര ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണ് ഇപ്പോഴത്തേതെന്ന് മാധ്യമങ്ങളെ കണ്ട ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. റോഡുകൾ, കെട്ടിടങ്ങൾ  തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ നശിച്ചിട്ടുണ്ട്. വലിയ കൃഷിനാശവും സംഭവിച്ചു. കേന്ദ്രം സ്ഥിതിഗതികൾ നീരിക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.