ചീഫ് വിപ്പ് സ്ഥാനം: മുല്ലക്കര രത്നാകരനും കെ. രാജനും പരിഗണനയിൽ

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തേക്ക് സി.പി.ഐ  എം.എൽ.എ.മാരായ മുല്ലക്കര രത്നാകരന്റെയും കെ. രാജന്റെയും പേരുകൾ പരിഗണനയിൽ. മുൻമന്ത്രിയായ മുല്ലക്കര നിലവിൽ ഇടതുമുന്നണി നിയമസഭാകക്ഷി സെക്രട്ടറിയാണ്. മന്ത്രിയാകുമെന്ന് കരുതിയിരുന്ന മുല്ലക്കര, പാർട്ടിയിലെ ചേരിതിരിവിനൊടുവിൽ പിന്തള്ളപ്പെടുകയായിരുന്നു.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നിർവാഹക സമിതിയിലേക്ക് വന്ന കെ. രാജൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനാണ്. യുവപ്രാതിനിധ്യമെന്ന ഘടകവും അനുകൂലമാണ്.

അധികാര സ്ഥാനമല്ലാത്തതും സംസ്ഥാനത്തിന് സാമ്പത്തികബാധ്യത വരുത്തുന്നതുമായ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന വാദവും പാർട്ടിയിലുണ്ട്. മുമ്പ് എം.എൽ.എ.മാരുടെ ശമ്പളം വർധിപ്പിച്ചപ്പോൾ സാമ്പത്തികബാധ്യതയുടെ പേരിൽ വർധന തങ്ങളുടെ എം.എൽ.എ.മാർക്ക് വേണ്ടെന്നു പറഞ്ഞ പാർട്ടിയാണ് സി.പി.ഐ. എം.എൽ.എ.മാർക്ക് കംപ്യൂട്ടർ നൽകിയപ്പോഴും സി.പി.ഐ. അംഗങ്ങൾ സ്വീകരിച്ചില്ല. അതേസമയം, യു.ഡി.എഫ്. മന്ത്രിസഭയെക്കാൾ ഒരംഗം ഇടതുമന്ത്രിസഭയിൽ ഇപ്പോഴും കുറവായതിനാൽ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നതിൽ തെറ്റില്ലെന്ന വാദവുമുണ്ട്.